ഉത്തർപ്രദേശിലെ ഹത്രസ് ഗ്യാംഗ് റേപ്പിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് പോലീസും നീതിപുലർത്തിയില്ല. അവരെ മൃതദേഹം കാണാൻ പോലും അനുവദിക്കാതെ വെളുപ്പിന് മൂന്നുമണിക്ക് പോലീസധികാരികളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
അവസാനമായി ഒരു നോക്ക് കാണാൻ പോലും വീട്ടുകാർക്കായില്ല. പെൺകുട്ടി മരിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞതിനാൽ മൃതദേഹം ഉടനടി സംസ്കരിക്കണമെന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്. എന്നാൽ കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന വാദം ജില്ലാ കളക്ടർ നിഷേധിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലരിഞ്ഞുകൊണ്ടിരുന്ന 19 കാരി പെൺകുട്ടിയെ പുല്ലുമായി സഹോദരൻ വീട്ടിലേക്കു പോയതും പുല്ലരിഞ്ഞുകൊണ്ടിരുന്ന അമ്മ വളരെ അകലെയായതും ലാക്കാക്കിയാണ് 4 നരാധമന്മാർ ചേർന്ന് പിന്നിൽനിന്നും ആക്രമണം നടത്തി ദൂരേയ്ക്ക് കൊണ്ടു പോയി അതിക്രൂരമായി കൂട്ടബലാൽസംഗം നടത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യ ത്തോടെയാണവർ കഴുത്തിൽ ഷാൾ മുറുക്കിയത്.
15 ദിവസം ആശുപത്രിയിൽ ജീവനോട് മല്ലിട്ടശേഷം 29 ന് വെളുപ്പിനാണ് അവൾ മരണത്തോട് കീഴടങ്ങിയത്. കുറ്റവാളികൾക്ക് തെലുങ്കാന മോഡൽ വധശിക്ഷ നല്കണമെന്ന ആവശ്യം ശക്തമാണ്. ഈ ക്രൂര കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ അലയടികൾ രാജ്യമെങ്ങും വ്യാപകമാണ്.