തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പുലർച്ചെ രണ്ടിന് പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. കൊലപാതകം നടന്ന തേമ്പാംമൂട് ജംഗ്ഷനിലാണ് പൊലീസ് പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കുറ്റകത്യത്തിൽ നേരിട്ട് പങ്കെടുത്ത സജീബ്, ഉണ്ണി എന്നിവരെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത അൻസാർ, നജീബ്, അജിത് എന്നീ പ്രതികളെയും ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് വെള്ളിയാഴ്ച നടത്താനാണ് പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവയക്കുകയായിരുന്നു.
27-ന് സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. തിരിച്ചടിക്കാൻ തീരുമാനിച്ചതിനാലാണ് പൊലീസില്‍ പരാതി നൽകാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.
സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.