തിരുവനന്തപുരം: നറുക്കെടുപ്പിൽ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പ് പതിവാക്കിയ വിരുതനെ ഒടുവിൽ പൊലീസ് പൊക്കി. ഇരുപതിലേറെ ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത തമിഴ്നാട് കളിയൽ സ്വദേശി സെയ്ത് ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.
അയ്യായിരം രൂപ വരെയുള്ള ലോട്ടറി ടിക്കറ്റിന്റെ നമ്പരുകൾ മറ്റ് ലോട്ടറികളിൽ ഒട്ടിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. അയ്യായിരം രൂപ വരെ സമ്മാനത്തുക വിൽപനക്കാർ നേരിട്ട് വിതരണം ചെയ്യുന്ന രീതി മുതലെടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്.
വ്യാജ ടിക്കറ്റുകൾ ലോട്ടറി വിൽപനക്കാർക്ക് നൽകി അവരിൽ നിന്നും പണം വാങ്ങുകയാണ് ഇയാളുടെ പതിവ് തട്ടിപ്പു രീതി. തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ പാറശ്ശാല വെള്ളറട കാരക്കോണം പനച്ചമൂട് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഈ പ്രദേശത്ത് ഇരുപതിലേറെ ലോട്ടറി വിൽപനക്കാരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
തട്ടിപ്പ് വ്യാപകമായതോടെ ടിക്കറ്റ് സ്കാൻ ചെയ്താണ് ഇപ്പോൾ ലോട്ടറി വ്യാപാരികൾ സമ്മാനത്തുക വിതരണം ചെയ്യുന്നത്. എന്നാൽ ഇപ്പോഴും നമ്പർ മാത്രം നോക്കി സമ്മാനം നൽകുന്ന കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.