തൊടുപുഴ :വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കയറി പോലീസ് ഉദ്യോസ്ഥർക്കെതിരെ വധഭീഷണിയും അസഭ്യവർഷവും നടത്തിയ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന് നടപടി പോലീസ് സേനക്കാകെ അപമാനകരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് പറഞ്ഞു.
ജില്ലയിൽ മുൻ എസ്.പി ആയിരുന്ന കെ.ബി വേണുഗോപാലിന്റെ കാലത്താണ് പ്രാദേശിക സി.പി.എം നേതാക്കളുടെ പാദസേവകരായി പോലീസ് സംവിധാനത്തെ മാറ്റിയത്. ആ സംസ്ക്കാരത്തിന്റെ പിന്തുടർച്ചയാണ് ജില്ലയിലെ മിക്കയിടങ്ങളിലും ഇപ്പോഴും പ്രതിഫലിക്കുന്നത്. പോലീസ് സംവിധാനങ്ങളും ഉദ്യോസ്ഥരും ഇത്രയേറെ അധഃപതിച്ച ഒരു കാലഘട്ടം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.
സി.പി.എം ന് വേണ്ടി വിടുപണി ചെയ്യാൻ തയ്യാറാകാത്തവരെ ആക്രമിച്ചും വിരട്ടിയും വകുപ്പുതല നടപടികളെടുത്ത് പീഡിപ്പിക്കുകയും ചെയ്യുകയെന്നതാണ് സർക്കാരിന്റെയും പാർട്ടിയുടെയും നയം. രാജീവ് ഗാന്ധി അനുസ്മരണ ദിനത്തിൽ പങ്കെടുത്തതിന് പോലും കോൺഗ്രെസ്സുകാർക്കെതിരെ കേസെടുക്കുന്ന പോലീസ് വണ്ടിപ്പെരിയാർ സംഭവത്തിൽ ദുർബലമായ നിസ്സാര വകുപ്പുകൾ മാത്രം ഇട്ടുകൊണ്ട് സി.പി.എം അക്രമികൾക്കെതിരെ എടുത്തിരിക്കുന്ന എഫ്.ഐ.ആർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും സി. പി. എം നേതാക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്.
പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതും പൊതു ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭീതിയും ഉളവാക്കുന്ന സി.പി.എം ഗുണ്ടായിസത്തിനെതിരെ ശക്ത്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുവാൻ തയ്യറാകണമെന്നും റോയ്. കെ. പൗലോസ് ആവശ്യപ്പെട്ടു.