വത്തിക്കാന്‍ : കൊവിഡ് 19 മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇറ്റലി. കൊച്ചുരാജ്യമായ വത്തിക്കാന്‍ സിറ്റിയും കടുത്ത നിയന്ത്രണങ്ങളിലാണ്. ഏകനായി കുർബാന അർപ്പിക്കുന്ന മാർപ്പാപ്പയുടെ ചിത്രം അടുത്തിടെ വലിയ ചർച്ചയായിരുന്നു. മാർപ്പാപ്പ കറുത്ത വർഗക്കാരുടെ കാല്‍പാദങ്ങള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ജോസഫ് ഒർലാണ്ടോയുടെ എന്നയാളുടെ കുറിപ്പ്
'ആരംഭകാലം മുതൽ കറുത്തവർഗ്ഗക്കാർക്ക് ചെയ്ത എല്ലാ ദുഷ്ടതകൾക്കും മാപ്പ് ചോദിച്ച് മാർപ്പാപ്പ അവരുടെ കാലിൽ ചുംബിക്കുന്നു. കൊറോണ വൈറസ് ലോകത്തെയും കറുത്ത ജനതയോടുള്ള മനോഭാവത്തെയും മാറ്റുകയാണ്. ലോകം ഇനി പഴയരീതിയിലാവില്ല എന്ന് നമുക്കറിയാം. കറുത്തവർഗ്ഗക്കാരാണ് ലോകത്തിലെ യഥാർത്ഥ അവകാശികള്‍, ഇപ്പോൾ നാമെല്ലാം ആ സത്യം മനസിലാക്കുന്നു'. ഇതാണ് വൈറലായ വീഡിയോകളിലൊന്ന്.
https://www.facebook.com/josepho.beyanjr.1/videos/2875332309221229/
പ്രചരിക്കുന്ന വീഡിയോയുടെ പഴക്കം ഒരു വർഷം
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിന് കൊവിഡുമായിഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ഒരു വർഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2019 ഏപ്രിലില്‍ വത്തിക്കാനില്‍ നടന്ന പ്രാർത്ഥനയില്‍ ദക്ഷിണാ സുഡാന്‍ നേതാക്കളോട് പോപ്പ് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയില്‍. എന്നാല്‍ ഇതറിയാതെ പലരും കൊവിഡുമായി ചേർത്ത് വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.
പോപ്പിന്‍റെ പ്രോട്ടോക്കോള്‍ മറികടന്ന് പോപ്പ് ഫ്രാന്‍സിസ് ദക്ഷിണാ സുഡാന്‍ നേതാക്കളുടെ കാല്‍പാദം ചുംബിക്കുന്നതായി സിഎന്‍എന്‍ കഴിഞ്ഞ വർഷം ഏപ്രില്‍ 12ന് റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്‍റെ, വൈസ് പ്രസിഡന്‍റ് എന്നിവരെ ഉള്‍പ്പടെയായിരുന്നു ഇത്. ബിബിസി അടക്കമുള്ള മാധ്യമങ്ങളും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.