കുവൈറ്റ്: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് ആകെ 109 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിലെ കണക്കാണിത്.
ഇതിൽ 79 പേർ ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയം. രാവിലെ 4 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തരായ ആകെ ആളുകളുടെ എണ്ണം 103 ആയി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത് 20 പേരാണ്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 665 ആയി ഉയർന്നു.
ഒരു ദിവസത്തെ കൊറോണ ബാധിതരുടെ എണ്ണം 100 കടക്കുന്നത് ആദ്യമാണ്. ഇതോടെ രാജ്യത്ത് ആശങ്ക ശക്തവുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
ഇതോടെ പ്രവാസികൾ കൂട്ടമായി താമസിക്കുന്ന ജലീബ് അൽ ഷുവൈഖ്, മഹബുള്ള മേഖലകളിൽ പൂർണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിക്കാൻ രാജ്യം ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ന് വൈകിട്ട് മുതൽ നിലവിലെ ഭാഗിക കർഫ്യൂ പൂർണ്ണ ലോക് ഡൌണ്‍ ആക്കുമെന്നാണ് അഭ്യൂഹം.
ഇതിനു മുന്നോടിയായി കോൺക്രീറ്റ് ബീമുകൾ കയറ്റിയ ട്രക്കുകളും അത് സ്ഥാപിക്കാനുള്ള ക്രെയിനുകളും ജലീബ്, ഫർവാനിയ, മഹബുള്ള മേഖലകളിൽ സജ്ജമായി നിൽക്കുന്നതായി തദ്ദേശവാസികൾ റിപ്പോർട്ട് ചെയ്യുന്നു.
ജലീബ് അൽ ഷുവൈക്കിലെ കോ - ഓപ്പറേറ്റിവ് സൊസൈറ്റികളി (ജമീയ) ലും സൂപ്പർ മാർക്കറ്റുകളിലും ബക്കാലകളിലും പകൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങി വയ്ക്കുകയാണ്.
ജലീബിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം പൂർണ്ണ കർഫ്യൂ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഈ സമയം വരെ ഉണ്ടായിട്ടില്ല.