കുവൈറ്റ്: രാജ്യത്ത് പ്രതിദിന കൊറോണ വ്യാപന നിരക്കിൽ നേരിയ വർദ്ധനവ്. ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി. ഇതിൽ 50 പേരും ഇന്ത്യൻ പ്രവാസികളാണ്.
ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 479 ആയി. ഇതിനിടെ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 11 പേർ പുതുതായി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണത്തിലും വർദ്ധനവ് കാണിക്കുന്നുണ്ട്.
നിലവിൽ 93 പേർ രോഗമുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാ അറിയിച്ചു.
രോഗവ്യാപനം തടയാനുള്ള മുൻകരുതലുകളിൽ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് കുവൈറ്റിൽ നടന്നുവരുന്നത്.
പ്രവാസി മേഖലകളിൽ ആശങ്ക ശക്തം !
ഇന്നും രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച 62 ൽ 50 ഉം ഇന്ത്യക്കാരാണെന്ന് പ്രവാസികൾക്കിടയിൽ ആശങ്ക പരത്തുന്ന വാർത്തയാണ്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 75 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 42 ഉം ഇന്ത്യക്കാരായിരുന്നു.
നിലവിലെ രോഗവ്യാപനത്തിൽ ഏറിയ പങ്കും ഇന്ത്യക്കാരിലാണെന്നതാണ് ആശങ്ക ഉയർത്തുന്നത്.
പ്രവാസികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളും കെട്ടിടങ്ങളും രോഗവ്യാപനത്തിന് കൂടുതൽ കാരണമായി മാറുന്നുണ്ട്. രോഗവ്യാപനം ഉണ്ടായെന്നു സംശയിക്കുന്ന കെട്ടിടങ്ങൾ അധികൃതർ നിരീക്ഷണത്തിലാക്കുകയാണ്.
ഇതിനിടെ ഫർവാനിയയിലെ മറ്റൊരു കെട്ടിടം കൂടി സുരക്ഷാ ഉദ്യോഗസ്ഥർ പുതിയതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കെട്ടിടത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പട്രോളിംഗ് വാഹനങ്ങളും കാവലുണ്ട്.
ഇവിടെ നിന്നും ആർക്കും പുറത്തേക്ക് പോകാനോ അകത്തേക്ക് പ്രവേശിക്കാനോ സാധ്യമല്ല.
പ്രവാസികൾ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളിൽ കൊറോണ സ്ഥിരീകരിച്ചാൽ ആ കെട്ടിടം മുഴുവനായി ക്വാറന്റൈൻ ചെയ്യുന്നതാണ് പതിവ്. സാമൂഹ്യ വ്യാപനം തടയുന്നതിനാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതർ നിർബന്ധിതരാകുന്നത്.