പാലക്കാട് : ഗർഭിണിയായ കാട്ടാന ദാരുണമായി ചരിഞ്ഞതിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായ തകർന്നതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ തിരിവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ 15 വയസ് തോന്നിക്കുന്ന ഗർഭിണിയായ കാട്ടാനയാണ് ചരിഞ്ഞത്.
പൈനാപ്പിളിനുളളിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂർണമായും തകർന്നിരുന്നു. വേദന മൂലം ഭക്ഷണമോ വെള്ളമോ ദിവസങ്ങളോളം കഴിക്കാനാകാതെയാണ് ആന ജനവാസ കേന്ദ്രത്തിലെ വെളളിയാർ പുഴയിൽ എത്തിയത്. അവശനിലയിൽ കണ്ട ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നപ്പോഴേക്കും വെള്ളത്തിൽ നിൽക്കുന്നതിനിടെ ഒരു മാസം ഗർഭിണിയായ ആന ചരിഞ്ഞിരുന്നു. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഫേസ്ബുക്കിലൂടെ ആനചരിഞ്ഞ വിവരം പങ്കുവെച്ചിരുന്നു.
മീൻപിടിക്കാൻ വെച്ച തോട്ട കൊണ്ട് വായിലേറ്റ വലിയ മുറിവാണ് ആനയുടെ മരണത്തിന് കാരണമെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടി തകർന്നതായി വ്യക്തമായി. കൂടാതെ ശ്വാസകോശത്തിൽ വെളളം കേറിയത് മരണകാരണവുമായി.
അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താനായി പൈനാപ്പിളിൽ പടക്കം നിറച്ച് കൃഷിയിടത്തിൽ വെക്കാറുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച സൂചന. നാട്ടുകാരിൽ ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയതായും അന്വേഷിക്കുന്നുണ്ട്. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
https://www.facebook.com/mohan.krishnan.1426/posts/2979525145456462