കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈദികരും വിശ്വാസികളുമടക്കമുള്ളവര്‍ കരഞ്ഞ് നിലവിളിക്കുകയാണ്. ജില്ലാ കളക്ടര്‍ എസ് സുഹാസ് പ്രതിഷേധക്കാരുമായി അനുനയ ചര്‍ച്ച നടത്തി.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി അറസ്റ്റ് വരിക്കാമെന്ന് യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ കയറി പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. ഹൈക്കോടതിയുടെ അന്ത്യശാസനവും സുപ്രീംകോടതി ഉത്തരവും അംഗീകരിക്കുന്നുവെന്നും യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കി.
യാക്കോബായ വിഭാഗക്കാരടക്കമുള്ള പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ സംസാരിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി യാക്കോബായ വിഭാഗം പ്രതിഷേധം നിർത്തി അറസ്റ്റിന് വിധേയരാകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാഭരണകൂടത്തിന് സാധിക്കുന്ന രീതിയിൽ സഹായിക്കുമെന്നും കളക്ടർ അറിയിച്ചു.