കൊച്ചി: പള്ളി തർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ സഭയിലെ തന്നെ വൈദീകർ രംഗത്ത്. പള്ളിതർക്കത്തിൽ ഓർത്തഡോക്സ് വിഭാഗം വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും മൃതദേഹങ്ങൾ സംസ്കരിക്കാൻ ധാരണ ഉണ്ടാകണമെന്നും വൈദികർ ആവശ്യപ്പെടുന്നു. ഫാ ടി.കെ ജോഷ്വാ, ഫാ കെ.എം ജോർജ് തുടങ്ങിയവരാണ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കതോലിക്ക ബാവയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.
പള്ളി തർക്കത്തിൽ കോടതിയിലും പുറത്തും യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാടിനെ വിമർശിച്ച് സഭയിലെ തന്നെ ഒരു വിഭാഗം വൈദികർ രംഗത്ത് എത്തിയിരിക്കുന്നത്. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയോടെ സഭാതർക്കത്തിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
അനുകൂലമായ വിധി ഉണ്ടായ സാഹചര്യത്തിൽ വിട്ടു വീഴ്ച്ചയ്ക്ക് ഓർത്തഡോക്സ് വിഭാഗം തയ്യാറാവണമെന്ന് വൈദികർ ആവശ്യപ്പെടുന്നു. ഇപ്പോൾ നടക്കുന്ന അക്രമസംഭവങ്ങളും ശവസംസ്കാര തർക്കങ്ങളും ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണ്. ഓർത്തഡോക്സ് വിഭാഗം വേട്ടക്കാരും യാക്കോബായ വിഭാഗം ഇരകളും എന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്നും വൈദികർ പറയുന്നു.