തിരുവനന്തപുരം: കെ മുരളീധരനെ വിമര്‍ശിച്ച കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് എതിരെ പ്രതിഷേധവുമായി മുരളീധരന്‍ ക്യാമ്പ്. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുരളീധരന്റെ അനുയായികള്‍ നടത്തുന്നത്.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടുപോയപ്പോള്‍ യുഡിഎഫില്‍ അവശേഷിച്ചത് ആകാശത്ത് കൈക്രിയ കാണിച്ചു നാറിയ നേതാവും മന്ത്രിയായ പിന്നാലെ കൊയിലാണ്ടിയില്‍ നിന്നും അടുക്കളവഴി ഓടി രക്ഷപ്പെട്ടവനും മാത്രമാണെന്നാണ് മുരളീധരന്റെ അനുയായികള്‍ ആക്ഷേപിക്കുന്നത്.
ശക്തിയില്ലാത്ത കേരളാ കോണ്‍ഗ്രസിനെ കൂടെക്കൂട്ടി 50 വർഷം കൂടെ നിന്ന ആള്‍ബലമുള്ള മാണി വിഭാഗത്തെ വിട്ടുകളഞ്ഞതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും ഇവര്‍ പറയുന്നു.
പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് രണ്ടു കാലുവാരികള്‍ക്ക് വേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത് 15 സീറ്റില്‍ തിരിച്ചടിയായെന്നും പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ചിലവില്‍ കടുത്തുരുത്തിയില്‍ വിജയിക്കുന്ന മോന്‍സ് ജോസഫിനെ പടിയടച്ച് പിണ്ഡം വയ്‌ക്കേണ്ടതായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നേമത്തെ തോല്‍വിക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത് തിരിച്ചടിയായിയെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഇതില്‍ കുപിതനായാണ് മോന്‍സ് ജോസഫ് കെ മുരളീധരനെതിരെ തിരിഞ്ഞത്. നേമത്ത് മുരളി തോറ്റത് ജോസ് കെ മാണി കൂടെ ഇല്ലാത്തതുകൊണ്ടായിരുന്നോ എന്നായിരുന്നു മോന്‍സിന്റെ പരിഹാസം.
ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കോട്ടയത്ത് മോന്‍സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമടക്കം പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ജില്ലയിൽ 100 പ്രവർത്തകർ തികച്ചില്ലാത്ത പാർട്ടിക്ക് അനർഹമായ സീറ്റുകൾ നൽകിയതാണ് കോട്ടയത്തെ പരാജയത്തിന് കാരണമെന്നും ഇവർ പറയുന്നു. അതേസമയം പ്രാദേശിക നേതാവായ മോന്‍സിന് മറുപടി നല്കേണ്ടതില്ലെന്നാണ് മുരളീധരന്‍റെ തീരുമാനം .