തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശത്തുപോയി തിരിച്ചെത്താത്ത പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെ ആക്ഷേപങ്ങള്‍ക്കുളള വിഡിയോ പ്രതികരണത്തിന്റെ പൂര്‍ണരൂപം:
ജനങ്ങള്‍ എന്നെ എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച് എന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട് ഞാന്‍ ആഫ്രിക്കയിലേക്ക് വന്നതാണ്. മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തേയും നിലമ്പൂരിലെ പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ച് സമ്മതം വാങ്ങിയശേഷമാണ് ഞാന്‍ അവിടെനിന്ന് പുറപ്പെട്ടത്.
എന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കറിയാം, എനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ വരുമാനമാര്‍ഗങ്ങളും അടപ്പിക്കാന്‍ പരിപൂര്‍ണമായി പരിശ്രമിച്ച്, ഒരുരൂപ പോലും വരുമാനമില്ലാത്ത അവസ്ഥയിലേക്ക് എന്നെ എത്തിക്കാന്‍ പരമാവധി ശ്രമിച്ചതും ഒരു പരിധിവരെ അങ്ങനെ ആക്കിയവരുമാണ് യൂത്ത് കോണ്‍ഗ്രസും മൂത്ത കോണ്‍ഗ്രസുമെല്ലാം.
നാടിന്റെ നാനാഭാഗത്തുമുള്ള എന്റെ വ്യവസായങ്ങളും കച്ചവടങ്ങളും എല്ലാം പൂട്ടിച്ച് എല്ലാറ്റിന്റേയും പേരില്‍ കള്ളക്കേസുകള്‍ കൊടുത്ത് നാടാകെ കയ്യേറ്റക്കാരനും കള്ളക്കച്ചവടക്കാരനുമാക്കി എന്നെ മാറ്റി പൊതുസമൂഹത്തിനുമുന്നില്‍ എന്നെ അവഹേളിക്കാന്‍ കഴിയുന്നതൊക്കെ ചെയ്തവരാണിവര്‍.
എന്നെ സംബന്ധിച്ച് രാഷ്ട്രീയം കച്ചവടമല്ല. രാഷ്ട്രീയം പൊതുനന്മയ്ക്കുവേണ്ടിയുള്ള സാമൂഹികപ്രവര്‍ത്തനമാണ്. എന്നെപ്പോലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് രാഷ്ട്രീയപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമായി മാറുമ്പോള്‍ വളരെയധികം ചെലവ് ഓരോ ദിവസവും വരും. പാവങ്ങളായ അനവധി ആളുകള്‍ പലതരത്തിലുള്ള സഹായത്തിന് എന്നെ വന്ന് കാണാറുണ്ട്. പറ്റുന്ന രീതിയില്‍ അവരെ സഹായിക്കാറുണ്ട്.
എന്റെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതായശേഷം ഇതിനൊന്നും കഴിയാത്തവിധം മാനസികമായി ഞാന്‍ വളരെ പ്രയാസത്തിലായി എന്ന വസ്തുത എന്റെ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കുമറിയാം. അവിടെനിന്ന് ദൈവാനുഗ്രഹം കൊണ്ട് ഒരു മൈനിങ് ആക്ടിവിറ്റിയുമായി ആഫ്രിക്കയിലെത്തിയതാണ് ഞാന്‍.
ഇവിടെ കക്കാന്‍ വന്നതോ, ഇഞ്ചിക്കൃഷി നടത്താന്‍ വന്നതോ കടലക്കൃഷി നടത്താന്‍ വന്നതോ അല്ല. നിങ്ങള്‍ക്കറിയാവുന്നതുപോലെ മാന്യമായ ബിസിനസ് ചെയ്ത് എന്റെ ഈ ബാധ്യതകളും പ്രശ്നങ്ങളും തീര്‍ത്ത് നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാനും എന്റെ കുടുംബം പോറ്റാനുമുള്ള ഒരു വഴിതേടി വന്നതാണ് ഞാന്‍. ഈ യാഥാര്‍ഥ്യം നിങ്ങള്‍ അറിയണം.
ഈ വിവാദം ഗൗരവമായി ഞാന്‍ എടുത്തിരുന്നില്ല. പക്ഷേ വീക്ഷണം എന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനപത്രത്തിന്റെ പ്രധാനവാര്‍ത്ത പി.വി.അന്‍വര്‍ ഘാന ജയിലിലാണ് എന്ന രീതിയിലാണ് വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ അയയ്ക്കേണ്ടി വന്നത്. എനിക്ക് അവരോട് ഒന്നേ പറയാനുള്ളു.
കേരളത്തിലെ ജയിലിലാക്കാന്‍ അന്ന് തുടങ്ങിയ ശ്രമം ഇന്നുവരെ വിജയിച്ചിട്ടില്ല. ഈ ആഫ്രിക്കയില്‍ വന്ന് ജയിലിലാക്കാന്‍ മാത്രം ശേഷി അവര്‍ക്ക് ഉണ്ട് എന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഖാക്കളോട്, എന്റെ പ്രിയപ്പെട്ട നാട്ടുകാരോട്, എനിക്ക് വോട്ടുചെയ്ത വോട്ടര്‍മാരോട്, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയസുഹൃത്തുക്കളോട് ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് പി.വി.അന്‍വറിനെ അറിയാം.
നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ട്, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. നാടിന്റെ നാനാഭാഗത്തുമുള്ള വികസനം, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പാര്‍ട്ടിയും വിവിധമന്ത്രിമാരും ജനങ്ങളുമൊക്കെ ആ വിഷയത്തില്‍ എന്നോട് പരിപൂര്‍ണമായി സഹകരിച്ചു.
പത്തെഴുന്നൂറ് കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനഘട്ട ഉദ്ഘാടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് മാനവേദന്‍ ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമായിരുന്നു. അതിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ പോയി.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ 139 എംഎല്‍എമാരും അതത് മണ്ഡലങ്ങളില്‍ പരമാവധി ആളുകളോടൊപ്പം നിന്ന്, ജനങ്ങളുമായി ഒരുമിച്ച് നിന്നുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍പ്പോലും നിങ്ങളോടൊപ്പം വരാന്‍ കഴിയാത്തതില്‍ എനിക്ക് അങ്ങേയറ്റം ഖേദമുണ്ട്.
കൊറോണ ഒരുവര്‍ഷക്കാലത്തോളം നീണ്ടുപോയി. കഴിഞ്ഞവര്‍ഷം ആരംഭിക്കാനിരുന്ന ബിസിനസാണ് ഇവിടെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ കൊറോണ കാരണം പോയത്. അതിന്റെ ഭാഗമായി ഇവിടെ എത്തിയതാണ്. ദൈവം അനുഗ്രഹിച്ച് ഈ മൈനിങ് ആക്ടിവിറ്റിക്കു വേണ്ടിയുള്ള മെഷിനറികളുടെ ക്രമീകരണം പൂര്‍ത്തിയാകുന്നതോടെ ഞാന്‍ ഇവിടെ നിന്ന് പുറപ്പെടുന്നതായിരിക്കും.
നിയമ സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് പരിശ്രമിക്കുന്നതിനിടെയാണ് ഫ്ലൈറ്റില്‍ കയറുന്നതിന് മുന്‍പുള്ള കോവിഡ് ടെസ്റ്റില്‍ ഞാന്‍ പോസിറ്റിവാകുകയും എനിക്ക് യാത്രചെയ്യാന്‍ സാധിക്കാതെ വരികയും പത്തുപതിനഞ്ച് ദിവസത്തോളം ഇവിടെ റസ്റ്റെടുക്കേണ്ടിവരികയും ചെയ്തത്. അതുകാരണമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസുകാരേ, നിങ്ങള്‍ മനസിലാക്കുക. എന്നെ സ്നേഹിക്കുന്ന ഒട്ടനവധി കോണ്‍ഗ്രസുകാര്‍ അവിടെയുണ്ട്. അവരോടല്ല ഈ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് എന്ന പേരില്‍ നടക്കുന്നവരും അവരെ സഹായിക്കുന്ന ആര്യാടന്മാരും മനസിലാക്കുക, ആര്യാടന്റെ പെര്‍മിഷനോടെയല്ല ഞാന്‍ നിലമ്പൂരിലേക്ക് വന്നത്. മനസിലായോ?
ഞാന്‍ വന്നത് ജനങ്ങളുടെ പെര്‍മിഷനോടെയും പാര്‍ട്ടിയുടെ ആവശ്യപ്രകാരവുമാണ്. ആ ജനങ്ങളോടും പാര്‍ട്ടിയോടും പറഞ്ഞിട്ടാണ് ഞാന്‍ എന്റെ വ്യക്തിപരമായ കച്ചവട ആവശ്യത്തിന് പോന്നിട്ടുള്ളത്. അതുകൊണ്ട് നിങ്ങള്‍ മനസിലാക്കുക, ആര്യാടന്‍റെ വീട്ടില്‍ വന്ന് ആര്യാടനോട് പെര്‍മിഷന്‍ വാങ്ങി കേരളം വിടേണ്ട ഗതികേടൊന്നും പി.വി.അന്‍വറിന് ഉണ്ടായിട്ടില്ല.
ഇനിയും ഈ രാഷ്ട്രീയപോരാട്ടത്തില്‍ ജനങ്ങളോടൊപ്പം, ജനങ്ങളെ സഹായിക്കാന്‍ പി.വി.അന്‍വറുണ്ടാകും. എത്രയും പെട്ടെന്ന് കഴിയാവുന്നത്ര പരമാവധി വേഗത്തില്‍ നാട്ടില്‍ ഞാന്‍ തിരിച്ചെത്തും. അതിന് ദൈവം അനുഗ്രഹിക്കട്ടെ. എന്നെ സ്നേഹിച്ച, എന്നെ പ്രതീക്ഷിക്കുന്ന, എന്നെ കാംക്ഷിക്കുന്ന നല്ലവരായ മുഴുവന്‍ സഹോദരീസഹോദരന്മാരോടും പ്രിയപ്പെട്ട എന്റെ സഖാക്കളോടും എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു. നന്ദി, നമസ്കാരം.
ഘാനയിലെ ജയിലിലാണ് എന്ന വീക്ഷണം പത്രത്തിലെ വാര്‍ത്തയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ കാണുന്ന പാവപ്പെട്ട മനുഷ്യരുടെ കൂടെയാണ് (ഖനി തൊഴിലാളികളുടെ ദൃശ്യങ്ങള്‍) ഞാന്‍ അധ്വാനിച്ച് ജീവിക്കുന്നത്. നിങ്ങള്‍ക്ക് കണ്ടാല്‍ മനസിലാക്കാവുന്നതേയുള്ളു. ഈ ഇരിക്കുന്ന പാവങ്ങളാണ് ഇവിടെ മൈനിങ് ആക്ടിവിറ്റിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഇവരുടേയും ഇവിടത്തെ ഗവണ്‍മെന്റിന്റേയും സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം. ഏറ്റവും നിയമപരമായ എല്ലാ ലൈസന്‍സുകളും പൂര്‍ത്തീകരിച്ചാണ് ഇത് നടക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ സുരക്ഷാജീവനക്കാരാണ് ഇവിടെ നില്‍ക്കുന്നത്. കള്ളവാര്‍ത്തകള്‍ മാത്രം കൊടുത്ത് മാനഹാനി മാത്രം ഉണ്ടാക്കുന്ന ഇവരുടെ നിലപാട് നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം. അതിന് നിങ്ങള്‍ക്ക് സാധിക്കണം.
ആ വിഷയത്തില്‍ സത്യസന്ധമായി നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. അതുകൊണ്ട് ഈ സത്യാവസ്ഥ നിങ്ങള്‍ മനസിലാക്കി, കഴിയുന്നത്ര വേഗത്തില്‍ നാട്ടിലെത്തി നിങ്ങളോടൊപ്പം ഒരുമിച്ച് കൂടാനും നാട്ടിലെ പൊതുപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും എനിക്ക് സാധിക്കട്ടെ. അതിന് നിങ്ങള്‍ പ്രാര്‍ഥിക്കണം.