തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ തീരുമാനം . ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി ഇറക്കിയ കുറിപ്പ് പുറത്തായി. 2018 ലാണ് ഗതാഗത സെക്രട്ടറി ഓഫീസ് തുറക്കാൻ അനുമതി നൽകാമെന്ന കുറിപ്പ് ഇറക്കുന്നത്.
സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത പോരെന്നും നോട്ടിൽ പറയുന്നുണ്ട്. പിഡബ്ലിയുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്കാർ വാദം ഇതോടെ പൊളിയുകയാണ്.