തൃശൂര്‍ : അജ്മാനില്‍ കഴിഞ്ഞ ദിവസം വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുമായി നാസിലിന്റെ മാതാവ് രംഗത്ത്.
തുഷാർ നാസിൽ അബ്ദുള്ളയെ സാമ്പത്തികമായി വൻതുക പറ്റിച്ചെന്ന് ഉമ്മ റാബിയ പറയുന്നു . പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വർഷമായി തുഷാർ നൽകാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാർ പറ്റിച്ചതിനെ തുടർന്നാണ് നാസിൽ ദുബായിൽ ജയിലിലായതെന്നും ഉമ്മ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരിൽ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലിൽ നിന്ന് പുറത്തിറക്കിയത്.
ഇപ്പോൾ കടം കാരണം നാസിലിന് നാട്ടിൽ വരാനാകാത്ത അവസ്ഥയാണ്. തുഷാർ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസിൽ കുടുക്കാൻ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാർ പണം തിരികെ തരുമെന്നാണ് പ്രതീക്ഷ - ഉമ്മ റാബിയ പറയുന്നു.