മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിയുടെ ഒഴിവിലേക്കാണ് ദ്രാവിഡ് അപേക്ഷ നൽകിയിരിക്കുന്നത്.നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചർച്ച നടത്തിയതായും രാഹുൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ഇന്ത്യയുടെ വിവിധ പരിശീലകന്മാർക്കായുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കേണ്ടതായിട്ടുണ്ട് എന്നതിനാൽ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവയ്‌ക്ക് പുറമെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ അധ്യക്ഷ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചത്. ദ്രാവിഡ് അപേക്ഷ സമർപ്പിച്ചതിനാൽ അദ്ദേഹം തന്നെയായിരിക്കും ഇന്ത്യയുടെ പരിശീലകൻ എന്നതിനാൽ മറ്റാരെങ്കിലും തൽസ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.