ധോണിയുടെ ഫിനിഷിങ് മികവിനെ പ്രശംസിച്ച് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് രംഗത്ത്. ധോണിയെപ്പോലെ കളിക്കാന്‍ തനിക്കു കഴിയില്ലെന്നാണ് ഇന്ത്യയുടെ വന്‍മതിലിന്റെ അഭിപ്രായം. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായി ലൈവില്‍ വന്നപ്പോഴായിരുന്നു ധോണിയുടെ കിടയറ്റ ഫിനിഷിങ് പാടവത്തെ ദ്രാവിഡ് പുകഴ്ത്തിയത്.
ഏറെ പ്രധാനപ്പെട്ട എന്തോ കാര്യമാണ് ധോണി എല്ലായ്‌പ്പോഴും ചെയ്യുന്നതെന്ന് നിങ്ങളുടെ മനസ്സിലുണ്ടാവും. എന്നാല്‍ മല്‍സരഫലം തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ധോണി കളിക്കാറുള്ളത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്കു എത്തിപ്പെടുക ഒരിക്കലും എളുപ്പമല്ല. ചിലപ്പോള്‍ സ്വാഭവികമായി തന്നെ ഇത് ഒരാളിലുണ്ടാവും, ഇല്ലെങ്കില്‍ അത് വളര്‍ത്തിയെടുക്കേണ്ടിവരും. ദ്രാവിഡ് പറയുന്നു.
ധോണിയെപ്പോലെയൊരു മാനസികാവസ്ഥയില്‍ കളിക്കാന്‍ തനിക്കു സാധിക്കില്ല. മല്‍സരഫലം എന്താവുമെന്നത് എന്നെ വളരെ അഗാധമായി തന്നെ ബാധിക്കാറുണ്ട്. ധോണിക്കു സ്വാഭാവികമായി തന്നെ ലഭിച്ചതാണോ, അതോ സ്വയം വളര്‍ത്തിയെടുത്തതാണോ ഈ കഴിവെന്നറിയില്ല. ഇതേക്കുറിച്ച് ധോണിയോട് ചോദിക്കുന്നത് നന്നായിരിക്കും. ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. വരാൻ പോവുന്ന ടി 20 ലോകകപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാവട്ടെ, ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം രാത്തോഡ് പറഞ്ഞത് ഇങ്ങനെ. ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് ലോകകപ്പില്‍ ആരൊക്കെയുണ്ടാവണമെന്ന കാര്യത്തില്‍ ധാരണയായിക്കഴിഞ്ഞു. പരിക്കോ, അല്ലെങ്കില്‍ മോശം ഫോമോ ഉണ്ടായാല്‍ മാത്രമേ ഇനി ടീമില്‍ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യതയുള്ളൂ. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവുമെന്നു കരുതുന്നില്ല.
ഏതായാലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നുമായില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ ധോണി യുഗത്തിന് ഏതാണ്ട് അവസാനമായ പോലെയാണ് കാര്യങ്ങൾ.
എട്ട് മാസം നീണ്ട ഇടവേളക്കു ശേഷം വരാനിരിക്കുന്ന ഐപിഎല്ലിലിലൂടെ മടങ്ങി വരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനു മുന്നോടിയായി പരിശീലനവും തുടങ്ങിയതാണ്. ഇതിനിടെയാണ് കൊറോണ വൈറസ് ബാധ എല്ലാം തകിടം മറിച്ചത്.