ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ്. അതേസമയം, സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിക്ക് പോയ മൂന്ന് എംഎല്‍എമാര്‍ ജയ്പൂരില്‍ തിരിച്ചെത്തി.
തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നെന്നും എംഎല്‍എമാരായ ഡാനിഷ് അബ്രറും ചേതന്‍ ദുഡിയും പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനം വ്യക്തപരമായിരുന്നുവെന്ന് ഇവരില്‍ ഒരാളായ എംഎല്‍എ രോഹിത് ബോഹ്റയും പറഞ്ഞു. സച്ചിന്‍ പൈലറ്റിനൊപ്പം ഇന്നലെ ഡല്‍ഹിക്ക് പോയ എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഇന്ന് ഉച്ചക്ക് ശേഷം ജയ്പുരില്‍ തിരിച്ചെത്തുകയായിരുന്നു. പാര്‍ട്ടി നടത്തിയ പത്രസമ്മേളനത്തിലും ഇവര്‍ പങ്കെടുത്തു.
അതേസമയം, ഗെലോട്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും തനിക്കൊപ്പം 30 എംഎല്‍എമാരുണ്ടെന്നും നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. സച്ചിൻ പൈലറ്റ് ബിജെപിയുടെ ഭാഗമാകുമെന്ന ശക്തമായ സൂചന നൽകിക്കൊണ്ട് സിന്ധ്യ ട്വിറ്റർ വഴി രംഗത്തെത്തിയിരുന്നു.
നാളെ ഗവർണറെ കാണുമെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനിൽ സ്ഥിതി സങ്കീർണമാണെന്നും ദേശീയ നേതൃത്വം ഉടൻ വിഷയത്തിൽ ഇടപെടണമെന്നും മുതിർന്ന നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്.