കാസർകോട്: മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം. തന്‍റെ അതേ പേരിലുള്ള
മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ട് ചെയ്യാൻ നബീസ എന്ന യുവതി ശ്രമിച്ചു.
ഇവർ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റെന്ന് കാസർകോട് എംപി രാജ്‍മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഒരേ വീട്ടിൽ രണ്ട് നബീസയുണ്ടായതാണ് പ്രശ്നമായത്. രണ്ട് പേർക്കും മണ്ഡലത്തിൽ വോട്ടുണ്ട്.
വോട്ടർ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താൻ ചോദിക്കുന്നു.
എന്നാൽ ഇപ്പോൾ കസ്റ്റഡിയിലുള്ള നബീസയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച് തന്നെയാണ് പ്രിസൈഡിംഗ് ഓഫീസർ പരാതി നൽകിയതും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും. ഇത് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.