കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ഗുണം അയാൾ രാഹുൽ ഗാന്ധിയല്ല എന്നതാണെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ. രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത് ലോക്സഭയിലേക്കു മലയാളികൾ അയച്ചത് വിനാശകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മാന്യനാണ് രാഹുൽ. പക്ഷേ ഇന്ത്യയിലെ യുവത്വത്തിന് അഞ്ചാംതലമുറ സാമ്രാജ്യത്വം ആവശ്യമില്ല. അടുത്ത തവണ കൂടി രാഹുലിനെ തിരഞ്ഞെടുത്താൽ മോദിക്ക് മലയാളികൾ മേൽക്കൈ നൽകുന്ന പ്രവൃത്തിയായി അതു മാറും.നരേന്ദ്രമോദി സ്വന്തമായി വളർന്നുവന്ന നേതാവാണ്. കഠിനാധ്വാനിയാണ്.
അവധിയെടുത്ത് യൂറോപ്പിൽ കറങ്ങാൻ പോവാറില്ല. രാഹുൽ ഗാന്ധി മോദിയെപ്പോലെ കഠിനാധ്വാനി ആണെങ്കിൽപ്പോലും അഞ്ചാംതലമുറ എന്നത് ഒരു വെല്ലുവിളിയായി തുടരുമെന്നും ഗുഹ പറഞ്ഞു.
സാമ്രാജ്യം ചുരുങ്ങിവരുമ്പോഴും സ്തുതിപാഠകർ സോണിയയോട് താങ്കളാണ് ബാദുഷാ എന്നു പാടിക്കൊടുക്കുകയാണ്. രാഹുൽ ഇവിടെയില്ലാരുന്നുവെങ്കിൽ മോദിക്ക് തന്റെ തോൽവികളെക്കുറിച്ച് വിശദീകരിക്കേണ്ടിവന്നേനെയെന്നും ഗുഹ പറഞ്ഞു. സ്വന്തം രാജ്യത്തേക്കാൾ മറ്റു രാജ്യങ്ങളെ സ്നേഹിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ കള്ളനാണയമെന്നും രാമചന്ദ്രഗുഹ പറഞ്ഞു.