തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ ആദ്യം അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ ആരോപണമുന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. എന്നാല്‍ ആദ്യം തന്നെ സര്‍ക്കാര്‍ അതു തള്ളിക്കളഞ്ഞു. എന്തിന് മാധ്യമങ്ങള്‍ പോലും രമേശ് ചെന്നിത്തലയുടെ ആക്ഷേപങ്ങളെ ഗൗരവമായി എടുത്തില്ല.
എന്നാല്‍ ഇതുകൊണ്ടൊന്നും ചെന്നിത്തല പിന്‍മാറിയില്ല. ഫലമോ എം ശിവശങ്കര്‍ ഇപ്പോ എന്‍ഫോഴ്‌സ്മന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍. അതേ അനുഭവം ഇനി കേരളത്തിന്റെ ഡിജിപിക്കും ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ പൊതു സമൂഹം ഉറ്റുനോക്കുന്നത്. ശിവശങ്കറിന് പിന്നാലെ രമേശ് ചെന്നിത്തല അടുത്തതായി ഉന്നമിട്ടിരിക്കുന്നത് ഡിജിപി ലോക്‌നാഥ് ബഹ്‌റയെയാണ്.
എം ശിവശങ്കറിനെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം വസ്തുതാപരവും തെളിവുകള്‍ നിരത്തിയുമായിരുന്നു. സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ചെന്നിത്തല നടത്തിയ ഇടപെടലാണ് പിന്നീട് സത്യമെന്നു തെളിഞ്ഞു. കെ ഫോണ്‍, ഇ മൊബിലിറ്റി, ഡൗണ്‍ടൗണ്‍ തുടങ്ങി പല ഐടി പദ്ധതികളിലും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.
തെളിവുകളോടെ നടത്തിയ ആരോപണങ്ങളിലാണ് ഇപ്പോള്‍ ഇഡി അന്വേഷണം തുടങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് രമേശ് ചെന്നിത്തല നടത്തുന്നത് ഉണ്ടയില്ലാ വെടിയാണെന്ന ആരോപണം ഇപ്പോള്‍ ആരും ഉന്നയിക്കാത്തത്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളുടെ കുന്തമുന ഇപ്പോള്‍ ബഹ്‌റയ്‌ക്കെതിരായി വന്നതോടെ അദ്ദേഹവും സംശയ നിഴലിലാണ്.
ലോക്‌നാഥ് ബഹ്‌റയുടെ നടപടികള്‍ അന്വേഷിക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കമ്മീഷനെ വയ്ക്കുമെന്ന ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഡിജിപിക്കെതിരെ വലിയ ആക്ഷേപങ്ങളാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയെ തന്നെ അന്വേഷണ ഏജന്‍സിയാക്കാന്‍ വഴിവിട്ട ഇടപെടല്‍ ബഹ്‌റ നടത്തിയെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നുവെന്നും ഡിജിപിക്കെതിരെ പരാതിയുണ്ട്.
ഇതിനു പുറമെ പോലീസിന്റെ ആധുനികവത്കരണത്തിലടക്കം നടത്തിയ പദ്ധതികളില്‍ പലതിനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ഡിജിപിയെ തന്നെ നേരിട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് സൂചന.