തിരുവനന്തപുരം: അഴീക്കലിൽ നടന്ന ബോട്ടപകടത്തിൽ പെട്ടവർക്ക് ധനസഹായം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും മുൻ വച്ചിട്ടുണ്ട്.
അതുപോലെ ഈ അപകടത്തിൽപെട്ട ഓംകാരം എന്ന ബോട്ട് ഉടമയ്ക്കും ആവശ്യമായ ധനസഹായം ലഭ്യമാക്കണം. ഇത്തരം ദുരന്തങ്ങൾ മുന്നിൽകണ്ട് മറൈന് ആംബുലൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു.
അഴീക്കൽ ഭാഗത്ത് ഈ ബോട്ടപകടം ഉണ്ടാക്കുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മകൾ കണ്ടെത്തുകയും, ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യണമെന്ന് ചെന്നിത്തല പറഞ്ഞു.