തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
എല്ലാ ഭാഷകൾക്കും തുല്യപ്രധാന്യമാണ് ഉള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികൾ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മലയാളത്തിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തിൽ നിരാഹാരം സമരം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.
അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.