കോഴിക്കോട്: മുഖ്യമന്ത്രിയാകാന്‍ മല്‍സരത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുമായി ഒരു വിഷയത്തിലും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. യുഡിഎഫിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് നിലവിലെ ധാരണ.
പാര്‍ട്ടി നല്‍കുന്ന ഏത് ദൗത്യവും ഏറ്റെടുക്കും. മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്ന ദൗത്യമാണ് ദൗത്യമാണ് ഇപ്പോഴുള്ളത്. സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കിലും വിഷമമില്ല. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒളിച്ചുകളി അവസാനിപ്പിക്കണം. അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേരെ നിയമിക്കാനുള്ള തിരുമാനം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏഴ് പേഴ്സണല്‍ സ്റ്റാഫിനെക്കൂടെ നിയമിച്ചത്.
മാണി സി.കാപ്പന്‍ നിലപാട് വ്യക്തമാക്കിയ ശേഷമെ യു.ഡി.എഫ്. തിരുമാനമാനം ഉണ്ടാകുകയുഴള്ളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.