തിരുവനന്തപുരം : കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരില്‍ നടത്തുന്ന വനിതാ മതിലിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വനിതാ മതിലില്‍ നിന്നും ആലോചനാ സമിതി യോഗത്തില്‍ പങ്കെടുത്ത സംഘടനകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോയതിനു പിന്നാലെയാണ് മതിലിനെ പരിഹസിച്ച് ചെന്നിത്തല രംഗത്ത് വന്നത്. സര്‍ക്കാര്‍ നീക്കത്തിന് തുടക്കത്തിലേ സംഭവിച്ച തിരിച്ചടിയില്‍ പ്രതിപക്ഷം ആഹ്ലാദത്തിലാണ്.
വനിതാമതിലിന്‍റെ ആലോചനാ യോഗത്തിൽ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആർഎസ്എസിന്‍റെ അജണ്ടയാണെന്ന് ആരോപിച്ചു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷനേതാവ് മറന്നില്ല. സര്‍ക്കാരിന്‍റെ കള്ളലാക്കു പൊളിച്ചടുക്കാന്‍ പാളിച്ചകള്‍ ഒന്നൊന്നായി എടുത്ത് കാട്ടാനും അദ്ദേഹം മറന്നില്ല.
ക്രിസ്ത്യൻ, മുസ്ലീം സംഘടനകളെ മതിലിൽ നിന്ന് മാറ്റിനിർത്തിയത് എന്തിനാണ് ? കേരള നവോത്ഥാനത്തിന്‍റെ ചരിത്രത്തിൽ ന്യൂനപക്ഷ സംഘടനകൾക്ക് ഒരു പങ്കുമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നടപടി നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്.
കേരളത്തിൽ അടിമത്തം അവസാനിപ്പിച്ചതും പൊതുവിദ്യാഭ്യാസം ജനകീയമാക്കിയതും ചാവറ അച്ചന്‍റെ പ്രവർത്തന ഫലമായിരുന്നുവെന്ന് രമേശ് പറഞ്ഞു . ചാവറ അച്ചന്‍റെ പാരമ്പര്യമുള്ള കേരള നവോത്ഥാനം സംരക്ഷിക്കാൻ എന്ന പേരിൽ നടത്തുന്ന വനിതാ മതിലിൽ ന്യൂനപക്ഷ മതസംഘടനകളെ ക്ഷണിക്കാത്തത് ചരിത്രത്തോടുള്ള അനീതിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇന്ത്യയിലെ നവോത്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തന ഫലമായിരുന്നു . കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്കും നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണ് .
അയിത്തോച്ചാടനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യഗ്രഹം ഒക്കെ കോൺഗ്രസ് നേതൃത്വത്തിലാണ് നടന്നത്. കെ കേളപ്പൻ, കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ, ആർ ശങ്കർ തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് അവയ്ക്കെല്ലാം നേതൃത്വം കൊടുത്തത്.
എകെജിയും പി കൃഷ്ണപിള്ളയും കോൺഗ്രസ് വോളണ്ടിയർമാരായാണ് നവോത്ഥാന സമരങ്ങളിൽ പങ്കെടുത്തത്. കേരള നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.