കോട്ടയം : 91 ലെ തെരഞ്ഞെടുപ്പ് ദുരന്തകാലം ഓര്‍മ്മിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് പ്രസംഗിച്ചത്.
അന്ന് കോട്ടയത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തലയും ഏറ്റുമാനൂരില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന ബാബു ചാഴികാടനു൦ ഒരേ പ്രചാരണ വാഹനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തലയുടെ ഇടത് വശത്ത് തോള്‍ ചേര്‍ന്ന് നിന്ന ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചു വീഴുന്നത്.
ആ സംഭവത്തിന്‍റെ ഞടുക്കം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത് പറഞ്ഞുകൊണ്ടായിരുന്നു ചെന്നിത്തല യു ഡി എഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അന്ന് ആദ്യം പ്രചരിച്ചത് രണ്ടുപേരും മരിച്ചെന്നായിരുന്നു . പക്ഷെ ഞാനെങ്ങനെയോ രക്ഷപെട്ടു .
അന്ന് ഐ സി യുവില്‍ കിടന്ന ഞാന്‍ 3 ദിവസം കഴിഞ്ഞാണ് ബാബു മരിച്ച വിവരം അറിയുന്നത്. വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു പോയി .
തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകന്‍ സെക്കന്‍ഡ് നേരംകണ്ട് ഇല്ലാതായ സംഭവം ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം അതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
അതിനാല്‍തന്നെ തനിക്ക് ഏറ്റവും ആത്മബന്ധമുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് തോമസ് ചാഴികാടന്‍ മത്സരിക്കുന്ന കോട്ടയമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലും ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
എനിക്ക് ഏറ്റവും ആത്മബന്ധമുള്ള ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. ഞാൻ ആദ്യമായി പാർലമെന്റിൽ എത്തിയത് ഈ മണ്ണിൽ നിന്നാണ്. ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ല എന്ന് നന്നായി അറിയാവുന്നവരാണ് ഈ അക്ഷരനഗരിയിലെ വോട്ടർമാർ.
കേന്ദ്രം ഭരിക്കാൻ ഇടതുപക്ഷത്തിന്റെ പിന്തുണ യുപിഎയ്ക്ക് ആവശ്യമില്ല എന്ന് ജനങ്ങൾക്ക്
നല്ലബോധ്യമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടനെ ജനങ്ങൾ ഹൃദയത്തിലേറ്റി സ്വീകരിച്ചിരിക്കുന്നു.
തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ.