മലപ്പുറം: വളാഞ്ചേരി പീഡനക്കേസില്‍ പ്രതി നടക്കാവിൽ ഷംസുദ്ദീന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. വളാഞ്ചേരി നഗരസഭയിലെ കൗൺസിലറായ പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി നേരത്തെ കീഴ്‍ക്കോടതിയും തള്ളിയിരുന്നു.
മുൻകൂർ ജാമ്യഹർജി മഞ്ചേരി ജില്ലാ കോടതി തള്ളിയതോടെയാണ് ഷംസുദ്ദീൻ നടക്കാവിൽ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. മുൻ ജാമ്യഹർജി ഹൈക്കോടതി കൂടി തള്ളിയതോടെ ഇനി ഷംസുദ്ദീന്‍ പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കും.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് ഷംസുദ്ദീനെതിരെയുള്ള പരാതി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് പ്രതി. പെൺകുട്ടിയുടെ പരാതി മലപ്പുറം ചൈൽഡ് ലൈനാണ് വളാഞ്ചേരി പൊലീസിന് കൈമാറിയത്. പരാതി പിൻവലിപ്പിക്കാൻ ഷംസുദ്ദീൻ സമ്മർദ്ദവും ഭീഷണിയും പ്രയോഗിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു.