കൊല്ലം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യാൻ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ബസ് അടക്കമാണ് പിടികൂടിയത്. കൊവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികൾക്കെതിരെയാണ് നടപടി.
20 വർഷത്തിലേറെ സർവീസുണ്ടായിരുന്ന തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യവും നൽകാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികൾ സമരത്തിന് പോയത്.
ഓച്ചിറയിൽ നിന്ന് ബസിൽ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയിൽ വച്ച് ബസ് തടഞ്ഞ് നിർത്തിയാണ് അറസ്റ്റ് ചെയ്തത്. 65 ഓളം പേരാണ് കസ്റ്റഡിയിലെടുത്തത്. സംഘർഷം ഒഴിവാക്കാൻ മുൻകൂർ കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.
സംഭവം വിവാദമായതോടെ പൊലീസ് കൂടുതൽ വിശദീകരണവുമായി രംഗത്ത് വന്നു. രവി പിള്ളയുടെ വീട്ടിലേക്ക് മാർച്ച് നടത്താനിരുന്നവരെ അറസ്റ്റ് ചെയ്തെന്നായിരുന്നു വാദം. എന്നാൽ ഈ വാദം നുണയാണെന്നാണ് വിവരം.