ഡല്‍ഹി : ചരിത്രത്തിലാദ്യമായി രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചത് എന്തിനെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ''തെക്കേ ഇന്ത്യ മോദിയുടെ ഭരണത്തിന് കീഴിൽ അവഗണന മാത്രമാണ് നേരിട്ടത്. രാജ്യത്തിന്‍റെ തന്ത്രപ്രധാനതീരുമാനങ്ങളിലൊന്നും അവരെ ഉൾക്കൊള്ളിക്കുന്നില്ല എന്ന തോന്നലാണ് തെക്കേ ഇന്ത്യക്കാർക്ക്. അതുകൊണ്ടാണ് അവരോട് ഞാൻ പറയുന്നത്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു. അതുകൊണ്ടാണ് ഞാൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നത്.''
''ഹിന്ദുക്കൾ മാത്രമല്ല, എല്ലാവരുമുണ്ടിവിടെ. പക്ഷേ, ഇവിടെ എത്ര പേർക്ക് ജോലിയുണ്ട്. ഉറപ്പ് തന്ന തൊഴിലുകളെവിടെ? നരേന്ദ്രമോദി യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് എന്താണ്?
തൊഴിൽ, സ്ത്രീകളുടെ പ്രശ്നങ്ങൾ .. അങ്ങനെ നിരവധി പ്രശ്നങ്ങളില്ലേ? യഥാർത്ഥത്തിൽ പേടിച്ച് ഓടിയൊളിക്കുന്നത് മോദിയാണ്. ഞാൻ അദ്ദേഹത്തെ ഈ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സംവാദത്തിന് ക്ഷണിക്കുകയാണ്.
ഒരു വാർത്താ സമ്മേളനം പോലും വിളിക്കാൻ മോദി ഭയക്കുന്നതെന്തിനാണ്? നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. പക്ഷെ നിങ്ങൾക്ക് അദ്ദേഹത്തെ പേടിയല്ലേ?'' പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ രാഹുൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.