തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പ്രകോപിതനായ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നായിരുന്നു ഇതിന് ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് തനിക്കെതിരെ അന്വേഷണം നടത്തി. വേട്ടയാടൽ കുറെ നാളായി തുടങ്ങിയതാണ്. ഇതുവരെ അന്വേഷിച്ച ഏതെങ്കിലും ഒരു കാര്യത്തിൽ തെളിവ് ലഭിച്ചോ? തന്നെ ജനങ്ങൾക്ക് അറിയാമെന്നും വിരട്ടൽ വേണ്ടെന്നും രമേശ് ചെന്നിത്തല അതേ നാണയത്തിൽ തിരിച്ചടിച്ചു.