തിരുവനന്തപുരം: വടക്കാഞ്ചേരി പാർപ്പിട സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും–റെഡ് ക്രസന്റും, റെഡ് ക്രസന്റും–യൂണിടാക്കും തമ്മിലും ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകൾ അടക്കമുള്ള മുഴുവൻ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയിൽ സിബിഐ അന്വേഷണം വേണം. റെഡ്ക്രസന്റുമായി ഒപ്പിട്ട എംഒയു സർക്കാരിനോട് ചോദിച്ചിട്ടും തരാത്ത സാഹചര്യത്തിൽ ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിന്റെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുകയാണെന്നും രാജികത്ത് മുഖ്യമന്ത്രിക്കു കൈമാറിയതായും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് റെഡ്ക്രസന്റുമായി ഏർപ്പെട്ട എംഒയു പ്രതിപക്ഷം ചോദിച്ചിട്ടും തന്നില്ല. ഒന്നര മാസമായി കാത്തിരിക്കുന്നു. ഇനി കാത്തിരുന്നിട്ട് കാര്യമില്ലാത്തതിനാലാണ് ലൈഫിന്റെ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുന്നത്.
വലിയ അഴിമതിയാണ് ലൈഫിൽ നടന്നത്. 20 കോടിയുടെ പദ്ധതിയിൽ 9 കോടിയുടെ കമ്മിഷൻ അടിച്ചെടുത്തു. ഇതിനെക്കുറിച്ച് തൃപ്തികരമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ലൈഫിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാൻ വിജിലൻസിനു പരിമിതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.