മീ ടൂ വിവാദത്തിൽ നടൻ മുകേഷ് കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി നടിയും സംവിധായികയുമായ രേവതി . സിനിമാരംഗത്തെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് രേവതി പറഞ്ഞു.
‘പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. ‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല,’- രേവതി നിലപാടു വ്യക്തമാക്കി.
മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ദേശീയതലത്തില്‍ വലിയ വിവാദങ്ങളും വെളിപ്പെടുത്തലുകളുമുണ്ടാവുകയാണ് അതിന്റെ തുടര്‍ച്ചയായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടൂ ഇന്ത്യ, ടൈസ് അപ്, മീ ടൂ എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പ്രതികരിച്ചിരുന്നു. ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ലെന്നാണ് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.