ഇടുക്കി: ശാന്തൻപറ റിജോഷ് വധക്കേസിലെ പ്രതി വാസിമിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. റിജോഷിനെ കൊലപ്പെടുത്തി ഇയാളുടെ ഭാര്യക്കും കുഞ്ഞിനുമൊപ്പം മുംബൈയിലേക്ക് കടന്ന വസിം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കൊപ്പം വിഷം കഴിച്ച റിജോഷിന്റെ ഭാര്യ ലിജി അപകട നില തരണം ചെയ്തു.
ലിജിയുടെ രണ്ടര വയസുകാരിയായ മകൾക്കും വിഷം നൽകിയിരുന്നു. സംഭവ ദിവസം തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. നാളെ രാവിലെ പതിനൊന്ന് മണിയോടെ ഇടവക പള്ളിയായ ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകളും നടക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസ്സുകാരി ജുവാനയുമായി മുംബൈ പന്‍വേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ചയോടെ ഇരുവരെയും വിഷം കഴിച്ച നിലയിലും കുഞ്ഞിനെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ മുബൈ വാസീയിലുള്ള ജെജെ ഹോസ്പ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇരുവരും. വാസീം അബോധാവസ്ഥയിലാണെന്നും നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.