നടി ആക്രമിക്കപ്പെട്ടതിനു ശേഷം മലയാള സിനിമ രംഗത്തെ വനിതകളുടെ നേതൃത്വത്തിൽ രൂപം കൊണ്ട കൂട്ടായ്മയാണ് ഡബ്ലിയു സി സി . മഞ്ജു വാരിയർ ഉൾപ്പടെയുള്ളവർ ആയിരുന്നു ആദ്യ ഘട്ടത്തിൽ സംഘടനയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ മഞ്ജു വാരിയർ വനിതാ കൂട്ടായ്മയിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു.
ദിവസങ്ങൾക്കു മുൻപ് കൂട്ടായ്മ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും മഞ്ജു ഉണ്ടായിരുന്നില്ല. ഡബ്ലിയു സി സി യുടെ വാദങ്ങളെ എതിർത്തു കൊണ്ട് നടൻ സിദ്ധിഖ് നടത്തിയ വാർത്ത സമ്മേളനത്തിൽ മഞ്ജു എന്തേ പിന്മാറിയത് എന്ന ചോദ്യം ആക്ഷേപ രൂപത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. മഞ്ജു പിൻമാറിയതിന് കാരണം വിശദീകരിക്കുകയാണ് കൂട്ടായ്മയുടെ പ്രധാന നേതാവായ നടി റിമ കല്ലിങ്കൽ . മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. ' പലർക്കുമെതിരെ നിൽക്കേണ്ടി വരും എന്നതിനാൽ അവർക്കു താല്പര്യം ഇല്ലായിരിക്കും' എന്നാണ് മഞ്ജുവിന്റെ പിന്മാറ്റത്തെ കുറിച്ച് റിമ വിശദീകരിക്കുന്നത്.
റിമ പറയുന്നു
" ഈയിടെ മഞ്ജു വാരിയർ ഒരു ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ് ടാഗുകളൊക്കെ ഉണ്ടാകുന്നതിനു മുൻപ് സർവൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട് ഞങ്ങൾക്കും വേണമെങ്കിൽ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്. വ്യക്തിപരമായി ഞാൻ നിന്നോളാ എന്ന നിലപാട് എടുക്കാമായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. ഈ കേസ് ജയിക്കണം എന്നുള്ളത് ഓരോ മനുഷ്യനും ആവശ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇനി ഇങ്ങനെ ഒരു ആക്രമണവും ഉണ്ടാകരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്.
ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാവർക്കും വേണ്ടിയാണു നമ്മൾ സംസാരിക്കുന്നത്.അതുകൊണ്ടാണ് ഇതൊരു ഹാഷ് ടാഗ് ആകുന്നത്.ഇതൊരു സാമൂഹിക പ്രശ്നമാണ്.
അവളോടൊപ്പം എന്ന നിലപാടിനൊപ്പം മഞ്ജു വാരിയരും ഉണ്ട്.പക്ഷെ സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്.അപ്പോൾ വലിയൊരു അധികാര ഘടനയെയാണ് എതിർക്കേണ്ടി വരുന്നത്.പലർക്കുമെതിരെ നിൽക്കേണ്ടി വരും അപ്പോൾ അതിന്റെ ഭാഗമാവാൻ അവർക്ക് താല്പര്യമില്ലായിരിക്കും "