ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണ്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംഘം കേരളത്തിനും മഹാരാഷ്ട്രയ്ക്കും നിർദേശങ്ങൾ നൽകി.
ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ 87.40 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 85.69 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 1.70 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും വിതരണം ചെയ്തു.
രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, കേരളം, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ജാര്‍ഖണ്ഡ്, അസം, യുപി, തെലങ്കാന, ത്രിപുര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ 60 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.