വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തിയാൽ ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് അമേരിക്കൻ ആരോഗ്യപ്രവർത്തകർ. രോഗികളെ ഇങ്ങനെ കമഴ്ത്തി കിടത്തി ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ന്യൂയോർക്ക് സിറ്റിയിലെ നോർത്ത് വെൽഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ മംഗള നരസിംഹം പറഞ്ഞു.
ഇത് വളരെ ലളിതമായ ഒരു കാര്യമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗികളുടെ ശ്വാസകോശത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാന്‍ സഹായകരമാണെന്നാണ് നിഗമനം. ഈ നിലയില്‍ കിടത്തുന്നതോടെ ഓക്‌സിജന്‍ ലഭ്യമാകുന്നതിന്റെ തോത് 85 ശതമാനത്തില്‍നിന്ന് 98 ശതമാനമായി ഉയരുന്നതായി കണ്ടത്തിയിട്ടുണ്ട്.
കമഴ്ത്തി കിടത്തുന്നതോടെ മുന്‍പ് ഉപയോഗിക്കാതിരുന്ന ശ്വാസകോശ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ രോഗിക്ക് സാധിക്കുന്നതാണ് ഇതിനു കാരണമെന്ന് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഐസിയു ഡയറക്ടര്‍ കാതറിന്‍ ഹിബ്ബെര്‍ട്ട് പറയുന്നു.
അണുബാധ മൂലം ഗുരുതരമായ ശ്വാസകോശ തകരാറുകള്‍ അനുഭവിക്കുന്ന രോഗികളില്‍ മരണനിരക്ക് കുറയ്ക്കുന്നതിന് രോഗികളെ കമഴ്ത്തി കിടത്തുന്നത് സഹായകരമാകുമെന്ന് കണ്ടെത്തുന്ന പഠനം 2013ല്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളുടെ ശ്വാസകോശവും സമാനമായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു