മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. എന്നാൽ നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും തുടർചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദമെന്ന് തെളിഞ്ഞ വാക്‌സിനാണ് തങ്ങളുടേതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ വാക്‌സിന് ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനെ ഓര്‍മിപ്പിക്കുന്ന സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേരിട്ടിരിക്കുന്നത്.
വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.