ശബരിമല : ശബരിമല വിഷയത്തില്‍ പോലീസ് അയയുന്നു. സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി. തീർഥാടകർക്ക് ഇവിടെ വിശ്രമിക്കാനും വിരിവയ്ക്കാനുമാണ് അനുമതി നല്‍കിയത് .
എന്നാല്‍ വലിയ നടപ്പന്തലില്‍ ആരെയും ഉറങ്ങാന്‍ അനുവദിക്കില്ല. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നാണ് വിശദീകരണമെങ്കിലും യു ഡി എഫും ബിജെപിയും പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ കടുംപിടുത്തത്തില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായാണ് നടപടി.
ഐ.ജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുമെന്നും ഭക്തര്‍ക്ക് ഇനി വിരിവെക്കാമെന്നും എന്നാല്‍ ഇവിടെ ആരെയും ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഐ.ജി വ്യക്തമാക്കി. വാവരുസ്വാമി നടയില്‍ വിശ്രമിക്കാമെന്ന നിര്‍ദ്ദേശം വന്നിട്ടില്ല.
കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ തീര്‍ഥാടകരെ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് നിലപാട് മാറ്റി. അതിനിടെ, വലിയ നടപ്പന്തലില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിച്ചുണ്ട്.
വിരിവെക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ നേരിടാനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ ഭക്തരെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
ഇതിനിടെ ഇന്നും സന്നിധാനത്ത് രണ്ടിടത്ത് നാമജപ പ്രതിക്ഷേധം അരങ്ങേറി. വി. മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ വടക്കേ നടയിലും രണ്ടാമത്തെ സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണു ശരണം വിളിച്ചു പ്രതിഷേധം നടത്തിയത്. നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ടെന്ന് വി മുരളീധരന്‍ എം.പി പ്രതികരിച്ചു. ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നതോടെ കൂടുതല്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശബരിമല സന്നിധാനത്ത് നിന്ന് എട്ട് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
കുറച്ച് സമയം കരുതല്‍ തടങ്കലിലാക്കിയ ശേഷം എട്ടു പേരെയും നിലയ്ക്കലിലേക്ക് തിരിച്ചയച്ചു. എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി. ദര്‍ശനം നടത്തണമെങ്കില്‍ സൗകര്യം ചെയ്ത് നല്‍കാമെന്നും പോലീസ് ഇവരെ അറിയിച്ചു.
ഇതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരെ വി.മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ സന്നിധാനം പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. എംപി നളീന്‍ കുമാര്‍ കട്ടീലും പ്രതിഷേധത്തില്‍ പങ്കെടുത്തു