New Update
പത്തനംതിട്ട∙ മാളികപ്പുറത്ത് വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെതുടര്‍ന്ന് ശബരിമല സന്നിധാനത്തെ വലിയ നടപന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. വലിയ നടപ്പന്തലില്‍ കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം ഭക്തര്‍ പ്രതിഷേധിക്കുന്നത്.
നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പോലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. നടപ്പന്തലിൽ വെള്ളമൊഴിച്ചെന്നും പറയുന്നു. ഇതോടെ പോലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു.
നിരോധനാജ്ഞ നിലനില്‍നില്‍ക്കുന്ന സ്ഥലമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതുവരെ പിന്‍മാറാന്‍ തയ്യാറായിട്ടില്ല.
അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല, തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് പ്രതിക്ഷേധക്കാര്‍ പോലീസിനോട് പറഞ്ഞത്. ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.
അതിനിടെ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ഉടൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. ദേവസ്വം കമ്മിഷണർ, ഡിജിപി, എൽഎസ്ജിഡി സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെടണം. പൊലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.