ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ്. മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശബരിമല സന്ദർശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മണ്ഡല കാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. സുരക്ഷ വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകിയതായും വാർത്തകൾ വന്നിരുന്നു.സുരക്ഷ മാത്രമല്ല താമസം ഭക്ഷണം യാത്ര എന്നിവയും സർക്കാർ വഹിക്കണം എന്നായിരുന്നു തൃപ്തിയുടെ ആവശ്യം.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇങ്ങനെയൊരു കത്തിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.ഇപ്പോഴിതാ പോലീസും നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
അങ്ങനെ പ്രത്യേക സുരക്ഷയൊന്നും തൃപ്തിക്ക് മാത്രമായി നല്കാനാവില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് തീർത്ഥാടകർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കും എന്നാണ് പോലീസ് പറയുന്നത്.17 നാണ് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനിടെ തൃപ്തിയെ തടയുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതോടെ ശബരിമല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ ഒരു തരത്തിലും ബലപ്രയോഗം വേണ്ട എന്ന നിർദേശമാണ് പൊലീസിന് സർക്കാർ നൽകിയിട്ടുള്ളത്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാൻ വത്സൻ തില്ലങ്കേരി തന്നെ വീണ്ടും ശബരിമലയിൽ എത്തും എന്നാണ് വിവരം.എന്നു വച്ചാൽ ആർ എസ് എസ്സിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശബരിമലയിൽ വീണ്ടും എത്തും എന്നു തന്നെയാണ് പോലീസ് കരുതുന്നത്.
അതിനിടയിൽ തൃപ്തി ദേശായിയുടെ വരവും പൊലീസിന് തലവേദനയാകും. ചുരുക്കത്തിൽ പോലീസും സർക്കാരും തൃശ്ശങ്കുവിൽ ആയ അവസ്ഥയാണ്. കോടതി വിധി നടപ്പാക്കണമെന്ന പരോക്ഷമായ വാശി സർക്കാരിനും തടയും എന്ന പ്രത്യക്ഷമായ നിലപാട് ബിജെപിക്കും ദർശനം നടത്തും എന്ന തൃപ്തി ദേശായിയെ പോലുള്ളവരുടെ പ്രഖ്യാപനവും സന്നിധാനത്തെ ഇനിയും സംഘർഷ ഭൂമിയാക്കും എന്നതിൽ സംശയമില്ല.
മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഏത് നിലപാട് അംഗീകരിക്കും എന്നതിനെ ആശ്രയിച്ചാണ് ഇനിയുള്ള മണിക്കൂറുകളിൽ ശബരിമലയെ സംബന്ധിച്ച നിർണായകം. അതിനിടെ 550 ഓളം യുവതികൾ പോലീസിന്റെ പോർട്ടലിൽ ശബരിമല ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇവർക്കെല്ലാം സുരക്ഷാ ഒരുക്കേണ്ട ബാധ്യത പോലീസിനുണ്ട്. ദർശനത്തിനു കൂടുതൽ യുവതികൾ സന്നദ്ധരായി രംഗത്തു വന്നാൽ പ്രതിഷേധക്കാരുടെ നിലപാട് ഒരുപക്ഷെ ആസ്ഥാനത്തയേക്കാം.
വിധി കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇന്നത്തെ സർവകക്ഷി യോഗം കൈക്കൊള്ളുന്ന തീരുമാനം ആണ് നിർണായകം. ബിജെപിയും പന്തളം കൊട്ടാരവും ഒരുപക്ഷെ കോൺഗ്രസ് പോലും യുവതി പ്രവേശനം നടപ്പാക്കുകയെന്ന നിലപാടിനെ അംഗീകരിക്കാൻ സാധ്യതയില്ല. അങ്ങനെ സംഭവിച്ചത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് പ്രതീക്ഷിക്കാം. ശബരിമല വീണ്ടും സങ്കീർണാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും.