പാലാ: കഴിഞ്ഞ നാലര വർഷക്കാലം മുമ്പ് അഴിമതിയുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി സർക്കാർ ആയി മാറിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറും, സ്വപ്ന സുരേഷും ചേർന്ന് നടത്തിയ സ്വർണ്ണ കള്ളക്കടത്തിനു ഒത്താശ ചെയ്തു കൊടുത്ത മുഖ്യമന്ത്രി, കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ അറിയില്ല എന്ന് കള്ളം പറഞ്ഞതാണെന്ന് തെളിത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായിവിജയനാണ് ശിവശങ്കരനെ തനിക്ക് പരിചയപ്പെടുത്തി തന്നത് എന്ന സ്വപ്നസുരേഷിൻ്റെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ ഒരു നിമിഷം പോലും ഭരണത്തിൽ തുടരുവാനുള്ള അവകാശം പിണറായി സർക്കാരിന് ഇല്ല എന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പീക്കപ്പ് കേരളയുടെ ഭാഗമായി പാലാ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ പ്രഫസർ സതീഷ് ചൊള്ളാനി അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ് നേതാക്കളായ അഡ്വ. സന്തോഷ് മണർകാട്, ഷോജിഗോപി എന്നിവർ പ്രസംഗിച്ചു.