കൊച്ചി : മന്ത്രി കെ.കെ ശെെലജ ടീച്ചർ സഹായം ഉറപ്പു നൽകിയിട്ട് കാലുവാരിയെന്ന് ട്രാൻസ്ജെൻഡർ സംരംഭകയായ സജ്നാ ഷാജി. സജ്നാസ് കിച്ചൻ എന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടന വിവരം അറിയിച്ച് ഇട്ട ഫേസ്ബുക്ക് ലെെവ് വീഡിയോയിലാണ് സജ്ന ഇക്കാര്യം പറഞ്ഞത്.
ലോക് ഡൗൺ സമയത്ത് ബിരിയാണി ഉണ്ടാക്കി വഴിയോര കച്ചവടം നടത്തിയിരുന്ന സജ്ന സ്ഥലത്തെ ഹോട്ടലുകാരുടെ എതിർപ്പും സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മൂലം കച്ചവടം മുടങ്ങിയ വിവരം കണ്ണീരോടെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സജ്നയുടെ ദുരിത കഥ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹായ വാഗ്ദാനം നടത്തിയത്.
സജ്നയ്ക്ക് വനിതാ വികസന കോർപ്പറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ നൽകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ ഒക്ടോബർ 13 ന് ഫേസ് ബുക്ക് പാേസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നടൻ ജയസൂര്യയുടെ സഹായത്തോടെ പുതിയ ഹോട്ടൽ തുടങ്ങാൻ സ്ഥലം എടുത്ത് കരാർ എഴുതിയ ശേഷം വായ്പയ്ക്കായി മന്ത്രിയെ വിളിച്ചെങ്കിലും വിവാദത്തിൽ നിൽക്കുന്നവർക്ക് വായ്പ നൽകാനാകില്ലെന്നായിരുന്നു മറുപടി. എന്നാൽ തന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി എന്ന നിലയിൽ ഒരു പാട് നിയമസഹായങ്ങൾ ലഭിക്കുന്ന ശൈലജ ടീച്ചർക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും സജ്ന പറയുന്നു.
മന്ത്രിയുടെ ഉറപ്പുള്ളതിനാൽ ആ വായ്പ മനസിൽ കണ്ടാണ് സ്വന്തം ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇറങ്ങിയത്. ട്രാൻസ്ജെൻഡേഴ്സിന് വായ്പ നൽകാൻ പ്രത്യേക പദ്ധതിയും വനിതാ വികസന കോർപ്പറേഷനിൽ ഉണ്ട്.
എന്നാൽ ജില്ലാ ഓഫീസിലും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിലും വനിതാ വികസന കാേർപ്പറേഷനിലും അന്വേഷിച്ചപ്പോൾ തന്റെ പേര് പാേലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്. അപേക്ഷകളെല്ലാം കൃത്യമായി നൽകിയിരുന്നതായി സജ്ന പറഞ്ഞു.