തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ ചട്ടങ്ങൾ ലംഘിച്ച് അനർഹമായി ശമ്പള വർധനവ് അനുദിച്ച പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
50 സാങ്കൽപ്പിക തസ്തികകളിൽ ശമ്ബളം കൂട്ടിയത് വഴി ഖജനാവിൽ നിന്ന് ഒൻപതു കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന പരാതിയിലാണ് അന്വേഷണം. സാക്ഷരതാ മിഷനിൽ ഈ സർക്കാരിന്റെ കാലത്ത് അതിവേഗമാണ് കാറ്റഗറി മാറ്റി സ്വന്തക്കാർക്ക് വൻതുക ശമ്ബളമായി നൽകിയത്.
14 ജില്ലാ പ്രോജക്‌ട് കോർഡിനേറ്റർമാർ, 36 അസിസ്റ്റന്റ് പ്രോജക്‌ട് കോർഡിനേറ്റർമാർ എന്നിങ്ങനെ 50 സാങ്കൽപ്പിക തസ്തികകൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇവരുടെ കാറ്റഗറി ഹയർസെക്കൻഡറി അധ്യാപകരുടെ തസ്തികക്ക് തുല്യമായി വീണ്ടും മാറ്റി.
നേരത്തെ ധനകാര്യ വകുപ്പിലെ വിജിലൻസ് വിഭാഗം ഇക്കാര്യം അന്വേഷിച്ചിരുന്നെങ്കിലും ഉന്നത ഇടപെടലുകൾ മൂലം അന്വേഷണം നിലച്ചിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞാഴ്ച പരാതിക്കാരനിൽ നിന്ന് മൊഴിയെടുത്തു.
അന്വേഷണം മുന്നോട്ടു പോകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കരന്റെ തീരുമാനം. പ്രോജക്‌ട് കോർഡിനേറ്റർമാരുടെ ശമ്ബളം 14,000 രൂപയായിരുന്ന ശമ്ബളം 42,305 ആയും അസി. പ്രോജക്‌ട് കോർഡിനേറ്റർമാരുടെ ശമ്പളം 11,500 ൽ നിന്ന് 34,605 ആയും വർധിപ്പിച്ചു. ചട്ടം ലംഘിച്ചുള്ള ഈ നടപടിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.