തൃശ്ശൂർ :വടക്കുംനാഥ ക്ഷേത്രവും ക്ഷേത്ര മൈതാനവും തൃശ്ശൂരിന്റെ ജീവവായുവും പൈതൃക സ്വത്തുമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ക്ഷേത്ര ഭൂമി അന്യാധീനപ്പെടുന്നത് നോക്കി നിൽക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
തൃശൂര്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ്. വടക്കുംനാഥ ക്ഷേത്രവും ക്ഷേത്ര മൈതാനവും തൃശ്ശൂരിന്റെ ജീവവായുവാണ്, പൈതൃക സ്വത്താണ്. ആ പൈതൃക സ്വത്ത് കയ്യേറാനാണ് കുറക്കാലമായി തൽപ്പരകക്ഷികൾ ഇടത് വലത് പിന്തുണയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വരാജ് റൗണ്ട് വികസനത്തിന്റെ പേരിൽ ക്ഷേത്ര ഭൂമി കയ്യേറാൻ പദ്ധതി തയ്യാറാക്കിയ മുൻ മേയർ ക്ഷേത്ര ഭൂമി സംരക്ഷിക്കാനെന്ന പേരിൽ ഇന്ന് നടത്തുന്ന സമരനാടകം തൃശ്ശൂരിലെ പ്രബുദ്ധ ജനത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
നടുവിലാലിൽ ക്ഷേത്ര ഭൂമിയിലിരുന്ന് മദ്യപിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്ത ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന ബി. സേതുരാജ്, അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ ആർ.ബിജു, ഫോട്ടോഗ്രാഫർമാരായ അനൂപ്, കൃഷ്ണപ്രസാദ് എന്നിവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ നിസ്സാര വകുപ്പുകളിൽ കേസെടുത്ത് പോലീസും സംരക്ഷിക്കുകയായിരുന്നു.
വടക്കുംനാഥ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുന്നത് നോക്കി നിൽക്കാനാവില്ല. ഇക്കാര്യത്തിൽ ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെയും വികാരങ്ങളെയും ചവിട്ടിമെതിക്കുന്നതിനെതിരെ അതിശക്തമായ പ്രതിരോധം ഉയർന്നു വരിക തന്നെ ചെയ്യും.