മലയാള സിനിമയിലെ മാഫിയകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഷംന കാസിം ബ്ലാക്ക്മെയ്‍ൽ കേസുമായി ബന്ധപ്പെട്ട് പൊലീസ്, മലയാളത്തിലെ ചില താരങ്ങളുടെ മൊഴി എടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദീപിന്റെ പ്രതികരണം.
സന്ദീപ് ജി. വാരിയയുടെ കുറിപ്പ് വായിക്കാം:
ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ്.
മീൻ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നു, ചിലരെ നിലവിൽ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.
ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഷംന കാസിം ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.’–സന്ദീപ് കുറിച്ചു.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തിയിരുന്നു. കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. നടന്‍ ധര്‍മ്മജനുമായി പ്രതികൾ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.