കൊച്ചി: കോൺഗ്രസിന്റെ വെൽഫെയർ ബാന്ധവം ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാക്കിയെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലൗജിഹാദ്, ന്യൂനപക്ഷ ക്ഷേമത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ സഭാനേതൃത്വം ചൂണ്ടിക്കാട്ടിയിട്ടും കോൺഗ്രസ് പരിഗണിച്ചില്ല.
ക്ഷേമപെൻഷനിലൂടെയും ഭക്ഷ്യകിറ്റിലൂടെയും ജനങ്ങൾക്കൊപ്പമെന്ന തോന്നൽ എൽഡിഎഫ് ഉണ്ടാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ഏത് മുന്നണി അഭിസംബോധന ചെയ്യുമെന്നത് നിയമസഭാ തെരഞ്ഞെടുത്തിൽ നിർണ്ണായകമാകുമെന്നും സത്യദീപം മുഖപ്രസംഗം വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എങ്ങിനെ പിന്നോട്ടുപോയെന്നും എൽഡിഎഫിനുണ്ടായ നേട്ടങ്ങൾ എന്തൊക്കെയന്നും ചൂണ്ടിക്കാട്ടിയാണ് സത്യദീപം മുഖപ്രസംഗം. ക്രൈസ്തവസഭകളുടെ വോട്ട് യുഡിഎഫിന് എങ്ങിനെ നഷ്ടപ്പെട്ടെന്ന് അക്കമിട്ട് നിരത്തുകയാണ് മുഖപ്രസംഗം. ന്യൂനപക്ഷ അവകാശങ്ങളിലും ലൗജിഹാദിലും സഭ നിലപാട് വ്യക്തമാക്കിയപ്പോൾ കോൺഗ്രസ് വെൽഫെയർ ബന്ധമുണ്ടാക്കി.
ഇത് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കി. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണം ഫലം കണ്ടു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിലെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂർണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്.
അതല്ലാതെ തിരിച്ചടി ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രമാണെന്ന വിലയിരുത്തിൽ ശരിയെന്ന് ഇടത് മുന്നണിപോലും കരുതുന്നുണ്ടാകില്ലെന്നും മുഖപത്രം പറയുന്നു. സഭ തർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതിനെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ പാലക്കാട് നഗരസഭയിൽ ജയ് ശ്രീരാം ബാനർ ഉയർത്തിയതിലൂടെ ബിജെപിയുടെ കാപട്യം പുറത്തുവന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇഡി അടക്കം അഞ്ചോളം കേന്ദ്ര ഏജൻസികൾ ആറ് മാസമായി അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താനാകാത്തത് സർക്കാറിന് അനുകൂലമായി. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരുപരിധിവരെ ഇടതുമുന്നണിക്ക് കഴിഞ്ഞെന്നും സത്യദീപം വ്യക്തമാക്കുന്നു.