സവാളവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇറക്കുമതി സവാള ഉടന്‍ കേരളത്തിലെത്തുമെന്നു പറഞ്ഞതിനു തൊട്ടുപിന്നാലെ സവാളവില വീണ്ടും കുതിച്ചുയര്‍ന്നു. കോട്ടയത്ത് 150 -ഉം കോഴിക്കോട്ട്- 160 ഉം ആണ് ഇന്ന് ഒരുകിലോ സവാളയുടെ വില.
സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് രണ്ട് ലോഡ് സവോള മാത്രമാണ് എത്തിയത്. മൂന്നു ദിവസം മുന്‍പ് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. കോട്ടയത്തെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് സവാള നേരിട്ടെത്തിച്ച് 65 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. കുതിച്ചുയരുന്ന സവാള വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല.
ഈജിപ്ത്, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സവാള ഇന്ത്യയില്‍ എത്രയും വേഗം എത്തിക്കുമെന്നാണ് മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞദിവസം പറഞ്ഞത്. സപ്ലൈകോയുടെ ക്രിസ്മസ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് പറഞ്ഞു. സവാള വില ഉയര്‍ന്നപ്പോള്‍ തന്നെ നാസിക്കില്‍ നിന്ന് 50 ടണ്‍ സവാള എത്തിച്ചിരുന്നു.
70 രൂപയായി വില ഉയര്‍ന്നപ്പോള്‍ സപ്ലൈകോ ലാഭം ഇല്ലാതെയാണ് 38 രൂപയ്ക്ക് വിറ്റത്. കേന്ദ്രം ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് പ്രതിമാസം 300 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടുസീസണില്‍ നെല്ല് സംഭരിച്ചതിന്റെ 1200 കോടി രൂപ കേന്ദ്രം കേരളത്തിനു നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങളെല്ലാം വില്‍പ്പന നടത്തുന്ന തലത്തിലേക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സിമന്റ് വില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ഇടപെടല്‍ നടത്തി സപ്ലൈകോ ന്യായവിലയ്ക്ക് സിമന്റ് വിപണം നടത്തുന്നതും പരിഗണനയിലാണ്- അദ്ദേഹം പറഞ്ഞു.
24 വരെ നടക്കുന്ന ക്രിസ്മസ് ഫെയറില്‍ ജയ അരിക്ക് 11 രൂപ സബ്‌സിഡിയോടെ 25 രൂപയാണ് വില. മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ അഞ്ച് രൂപ വിലക്കുറവില്‍ 23 രൂപയ്ക്കാണ് പച്ചരി വില്‍പ്പന. മട്ട അരിക്ക് 24 രൂപയാണ്. സബ്‌സിഡി 10 രൂപ. പഞ്ചസാരയ്ക്ക് 15 രൂപ സബ്‌സിഡി ലഭിക്കുമ്പോള്‍ ചെറുപയര്‍ 74 രൂപയ്ക്കും. 115 രൂപയ്ക്ക് വില്‍ക്കുന്ന ഉഴുന്ന് 66 രൂപയ്ക്കും ഫെയറില്‍ വാങ്ങാം. നോണ്‍ സബ്‌സിഡി വില 60 ഉള്ള കടല 43 രൂപയ്ക്കും 91 രൂപ വിലയുള്ള വന്‍പയര്‍ 45 രൂപയ്ക്കും 170 രൂപയുള്ള മുളക് 75 രൂപയ്ക്കും ലഭിക്കും.