തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിയിലായ സരിതിന്റെയും ഒളിവില്‍ കഴിയുന്ന സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി എടുക്കാന്‍ നീക്കം. കേസില്‍ സ്വപ്‌നയുടെ പങ്കിനെ കുറിച്ച് ഇവര്‍ നല്‍കിയ മൊഴി പിന്നീട് മാറ്റിപ്പറയാതിരിക്കാനാണ് രഹസ്യമൊഴി എടുക്കാന്‍ നീക്കം നടത്തുന്നത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്താനായി കസ്റ്റംസ് അടുത്തയാഴ്ച്ച അപേക്ഷ നല്‍കും.
കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകൽ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.