കൊല്ലം: പിഎസ്‌സി കോച്ചിങ്ങിനായി പോയ തൃക്കടവൂർ നീരാവിൽ സ്വദേശിനി ഷബ്ന മറഞ്ഞിട്ട് രണ്ടു വർഷം. സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും ഷബ്നയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2018 ജൂലൈ പതിനേഴിന് ആണിക്കുളത്തു ചിറയിൽവീട്ടിൽ നിന്ന് പിഎസ്‌സി പരിശീലനത്തിനായി പോയതാണ് ഇബ്രാഹിമിന്റെ മകൾ ഷബ്ന. പിന്നീട് ആരും കുട്ടിയെ കണ്ടിട്ടില്ല. അന്ന് വൈകിട്ട് കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്നയുടെ ബാഗ് പൊലീസിന് ലഭിച്ചു.
‘ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസുമൊക്കെ മാറി മാറി അന്വേഷിച്ചിട്ടും എന്റെ മകൾ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ അവർ ഒരു മറുപടിയും ഞങ്ങൾക്ക് തരുന്നില്ല.
ഇന്നുവരും നാളെവരുമെന്ന് കരുതി കാത്തിരിക്കുകയാണ് ഞങ്ങൾ. അന്വേഷണത്തിനുള്ള പണം വരെ ഞങ്ങൾ കൊടുക്കാമെന്നു പറഞ്ഞു. എന്നിട്ടും ഇതുവരെ ഒരു വിവരവും ഇല്ല.’– ഷബ്നയുടെ അമ്മ പറഞ്ഞു.
ഷബ്നയുമായി അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞ ബന്ധുവായ യുവാവ് പൊലീസ് ചോദിച്ചപ്പോൾ ഷബ്ന സുരക്ഷിതയാണെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നെന്നും പിന്നീട് തനിക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്നും അമ്മ പറയുന്നു. ഇയാൾ അറിയാതെ ഷബ്ന എങ്ങും പോകില്ലെന്നാണ് അച്ഛനും പറയുന്നത്.