തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണ്. ശിവശങ്കറിന്റെ ഗോഡ്ഫാദറാണ് പിണറായി. സ്വപ്നയ്ക്ക് തളികയില്‍ ജോലി വച്ച് കൊടുത്തത് പ്രതിപക്ഷമല്ല.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ബക്കറ്റില്‍ എടുത്ത് വച്ചിരിക്കുകയാണോ എന്നാണ് പിഎസ്‌സി ചെയര്‍മാന്‍ ചോദിച്ചത്. അങ്ങനെ ആണെങ്കില്‍ സ്വപ്നയ്ക്കുള്ള ജോലി ക്ലിഫ് ഹൗസിലെ ബക്കറ്റിലാണോ വച്ചിരുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
സ്വപ്നയെ ജോലിക്ക് എടുക്കാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ കഴിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിതം തല്ലിക്കെടുത്തിയ സര്‍ക്കാരാണിത്. കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ കഴിയില്ലെന്നും ഷാഫി പരിഹസിച്ചു.
മാധ്യമ പ്രവര്‍ത്തകരെ സിപിഎമ്മിന്റെ സൈബര്‍ ആക്രമണം നടക്കുമ്പോള്‍ സര്‍ക്കാര്‍ അതിനെ ന്യായീകരിക്കുകയാണ്. തുടര്‍ഭരണം ലഭിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ചാനലുകളിലെ അവതാരകരെ വാഴ്ത്തിപ്പാടുകയും സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ അവര്‍ക്കെതിരെ തിരിയുകയുമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇതുവരെ ഒരു ഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങിയിട്ടില്ല. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ഇതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അസഹിഷ്ണുതയാണ് ഉള്ളതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ പ്രസംഗത്തിന് പിന്നാലെ സഭയില്‍ ഭരണ പ്രതിപക്ഷം തമ്മില്‍ വാഗ്വാദവുമുണ്ടായി.