വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷെഹ്‍ല ഷെറിന് കൃത്യമായ ചികിത്സ കിട്ടാൻ വൈകിയതായും വ്യക്തമാകുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പിന്നീട് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനും കൃത്യമായ ചികിത്സ നൽകാനും വൈകി.
നാല് ആശുപത്രികളിലാണ് ഷഹലയെ കൊണ്ടുപോയത്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ബന്ധുക്കളോട് വ്യക്തമായി പറഞ്ഞില്ലെന്ന ആരോപണമാണ് ഉയരുന്നത്
പാമ്പ് കടിയേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിൽ വിഷം കയറിയതായി തെളിഞ്ഞിട്ടും ആന്റിവെനം നൽകിയില്ലെന്നാണ് വ്യക്തമാകുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയുടെ രക്തത്തിന്‍റെ ടെസ്റ്റ് നടത്തിയത്. വിഷം കയറിയതായി സ്ഥിരീകരിച്ചിട്ടും ആന്റിവെനം നൽകാതെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചുവെന്ന സൂചനയാണിപ്പോൾ പുറത്തുവരുന്നത്. ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക പറഞ്ഞു.
ഷഹലക്ക് ക്ലാസ് റൂമിൽ വച്ച് പാന്പ് കടിയേറ്റത് ഉച്ച തിരിഞ്ഞ് ഏതാണ്ട് മൂന്നേകാലോടെയാണ്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയില്ല. അപ്പോഴേക്കും പാന്പ് കടിയേറ്റ് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു.
തുടർന്ന് കോഴിക്കോട്ടേക്ക് പോകും വഴി ആരോഗ്യ നില വഷളായി. അതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലെത്തിച്ചു. ആറ് മണിയോടെ ഷഹലയുടെ മരണം സംഭവിക്കുകയായിരുന്നു.